Thursday, September 15, 2011

Thursday, September 8, 2011

അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി.
മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌.
ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം.
അക്കാലത്ത്‌ കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു.മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു.
സമൃദ്ധിയുടെയും.ഐശ്വര്യത്തിന്റെയും നാളുകള്‍.
അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി വിശ്വജിത്ത്‌യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.
മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി.
ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം കൊണ്ട് ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു.
മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു.
മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി.
ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി.
അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു
എന്നാണ് മലയാളികളുടെ മനസ്സിലുള്ള വിശ്വാസം.


മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.


എന്റെ മുറ്റത്തെ പൂക്കളം കാണാനിന്ന് മാവേലി മന്നന്‍ വരുമോ? തെങ്ങോലയില്‍ മെടഞ്ഞെടുത്ത പൂവട്ടികളുമായി കതിരണിഞ്ഞുനില്‍ക്കുന്ന പാടവരമ്പുകളിലൂടെ ഓണപ്പാട്ടുകളും പാടി പൂവറുത്തിരുന്ന ആ നല്ല കാലം പുതു തലമുറയ്കെങ്ങിനെ വിശദീകരിക്കും.
വട്ടം വട്ടം കയറിട്ട്
കയറാലഞ്ചു മടക്കിട്ട്
ഓരില മൂവില പൂവറുത്ത്
അങ്ങേത്തല ഇങ്ങേത്തല ഓടിനടന്ന്
പൂവായ പൂവൊക്കെ മറ്റു പിള്ളേരറുത്ത സങ്കടങ്ങളുമായി
പാടിനടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ അന്യം നിന്നു പോയി.

Sunday, September 4, 2011

ഓണക്കാലം വരവായി. കുട്ടികള്‍ക്ക് ആഹ്ളാദത്തിന്റെ കാലം. പരീക്ഷാചൂടില്‍ നിന്നും മുക്തരായി ഉന്മേഷത്തോടെ പൂ തേടി അലയേണ്ടകാലം

പക്ഷെ പൂക്കളെവിടെ. കാലം തെറ്റി കനക്കുന്ന മഴയും അന്യം നിന്ന നാടന്‍ പൂക്കളും. പൂ വിളികളും ഓണപ്പാട്ടുകളുമായി തേടിവരേണ്ടകുഞ്ഞുങ്ങള്‍ വിഡ്ഡിപ്പെട്ടിക്കു മുന്‍പില്‍ മതിമറന്നിരിക്കുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ പൂക്കുന്നത് എന്നചോദ്യത്തിനുത്തരം പറയാന്‍ മാവേലി മന്നന്‍ തന്നെ വിഷമിക്കും.

പൂക്കളമിടമമെങ്കില്‍ അച്ഛന്‍ അങ്ങാടീന്ന് വരുമ്പോള്‍ രണ്ട് പാക്ക് പൂ കൂടി വാങ്ങിക്കോളൂ. സ്റ്റാന്റിനടുത്തകടയില്‍ രണ്ട് പാക്ക് പൂ വാങ്ങുമ്പോള്‍ ഒരു ബെന്‍ടെന്‍ ഗയിം ഫ്രീ ഉണ്ട് എന്ന് വിളിച്ചു പറയുന്ന മക്കള്‍. കഴിഞ്ഞു പോയഓണങ്ങളെ മനസ്സില്‍ വ്യാമോഹിച്ച് ... ഒടുവില്‍ യാന്ത്രികമായി പൂക്കടയിലെത്തി. ഒരുഗ്രന്‍ പൂക്കളവും മനസ്സില്‍ താലോലിച്ച്
ഓരോ മലയാളിയും ഗൃഹാതുരമായ ഓര്‍മകളിലേക്ക് മടങ്ങിപ്പോകുന്ന കാലം... ഗതകാലസ്മരണകളുടെ തുടികൊട്ടിപ്പാട്ടുമായ് മലയാളമനസ്സില്‍ മാവേലി എഴുന്നള്ളുന്ന കാലം. തുമ്പയും, തുളസിയും, മുക്കുറ്റിയും കണ്ണാന്തളിയും പൂവിടുന്ന മലയാളത്തിന്റെ വസന്തകാലം. കൃഷിയെ ഒരു സംസ്കാരമായിക്കണ്ടിരുന്ന ഒരു ജനതയുടെ സമൃദ്ധിയുടെ പത്തായപ്പുരകള്‍ നിറഞ്ഞിരുന്നകാലം.
മലയാളിയുടെ മനസ്സില്‍നിന്നും എന്നേ ആ ഓണക്കാലം നഷ്ടപ്പെട്ടു ! മാമലകള്‍ക്കപ്പുറത്തുനിന്ന് മുക്കുറ്റിയും തുമ്പയും കൂടി എത്തുന്ന കാലം വിദൂരമല്ല. ആഘോഷങ്ങള്‍ക്കു വേണ്ടിയുള്ള ആഘോഷങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന മലയാളമണ്ണിന്‍ മക്കള്‍..... ഒാണമെന്തെന്നറിയാന്‍ വിദേശയാത്ര നടത്തേണ്ട കാലവും ഉടനെ എത്തും